Saturday, July 22, 2017

പുസ്തകം വായിച്ചു വളരാൻ

വായന അറിവായിരുന്നു സ്വപ്‌നങ്ങൾ കാണാനുള്ള പ്രചോദനമായിരുന്നു. ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ അതിനുള്ള പങ്കു വളരെ വലുതായിരുന്നു. വായിച്ചു വളരുന്ന തലമുറ ഒരു  ജനതയുടെ മുതല്കൂട്ടായിരുന്നു.
ഓരോ വ്യക്തിയുടെയും ചിന്തകളെ നട്ടു നനച്ചു വളർത്തിയിരുന്നത് അവൻ വായിച്ചിരുന്ന പുസ്തകങ്ങളായിരുന്നു. നല്ലതു ചിന്തിച്ചിരുന്ന, നല്ലതു പ്രവർത്തിച്ചിരുന്ന നല്ലതു എഴുതിയിരുന്ന ഒരു കൂട്ടം മഹദ് വ്യക്തികൾ ഈ സമൂഹത്തെ കൈ പിടിച്ചു നയിച്ചിരുന്നു. അവരെയും അവരുടെ പ്രവർത്തികളെയും നമ്മൾ വായനയിലൂടെ ആണ് അറിഞ്ഞിരുന്നത്.

ഇന്ന് അറിവിന്റെ മാധ്യമമായി ഇന്റർനെറ്റ് മാറിയിരിക്കുന്നു. സാഹിത്യം ആര്ഭാടമായിരിക്കുന്നു. ഇനിയുള്ള തലമുറയ്ക്ക് സങ്കല്പങ്ങളുടെയും സ്വപ്നങ്ങളുടെയും ഭംഗി കൈമോശം വരും എന്ന് തോനുന്നു. ചെറിയ വാചകങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ അവർ അറിയുന്നു. പരിമിതമല്ലാത്ത അറിവിനെ ശെരിയും തെറ്റും തിരിച്ചറിയുന്നതിനു മുൻപേ അവരുടെ കയ്യിലേക്ക് വഹച്ചു കൊടുക്കുന്നു. ഇതിന്റെ അനന്തര ഫലമെന്നോണം ഗഹനമല്ലാത്ത വ്യക്തത കുറഞ്ഞ ഒരു കൂട്ടം ചിന്തകൾ ആണ് ഇന്ന് നമ്മുടെ കുട്ടികളുടെ ഉള്ളിൽ.  ഒരു വിഷയത്തെ പറ്റി ഒരു പുസ്തകം വായിക്കുമ്പോൾ കിട്ടുന്ന അറിവിൽ നിന്ന് ഒരു വിഷയത്തെ പറ്റി  വികിപീഡിയ യിലെ ഒരു പേജ് പറയുന്ന അറിവിലേക്ക് അവരുടെ ലോകം ചുരുക്കപ്പെട്ടിരിക്കുന്നു.

വായിച്ചു വളരുക എന്നത് തിരുത്താനുള്ള സമയമായിരിക്കുന്നു. ഇനി പുസ്തകങ്ങൾ വായിച്ചു വളരാൻ തന്നെ പറയേണ്ടിയിരിക്കുന്നു.


Thursday, July 13, 2017

പൂവ് പോലുള്ള ഇഡ്ഡലി



ഞങ്ങളുടെ വീട്ടിൽ മിക്കവാറും ഉള്ള പലഹാരം ഇഡ്ഡലി ആണ്. സ്കൂളിൽ പോകാൻ തയ്യാറായി വരുമ്പോൾ തന്നെ ഇഡ്ഡലി യുടെ മണം വരും. എനിക്ക് ഇഡ്ഡലി തീരെ താല്പര്യം ഇല്ല. ഭക്ഷണം അത്ര നിര്ബന്ധവും അല്ല. എനിക്ക് വേണ്ട എന്ന് ഒറ്റ വാക്കിൽ പറഞ്ഞു പോകുന്ന എന്നെ തിരിച്ചു വിളിക്കാൻ അമ്മുമ്മ പറഞ്ഞിരുന്ന വാക്കാണ് പൂ പോലുള്ള ഇഡ്ഡലി ആണ് നീ ഒന്ന് കഴിച്ചു നോക്ക്.. ആ വാക്കു തട്ടാൻ മനസ്സ് വരാറില്ല. എനിക്ക് ചട്ട്ണി വിളമ്പി അമ്മുമ്മ പിന്നേം ചോദിക്കും ഇല്ലേ ?? പൂവ് പോലെ ഇല്ലേ ?

അന്ന് ഇഡ്ഢലി യുടെ പിന്നിലെ മാവ് അരയ്ക്കൽ മുതൽ അടുപ്പിലെത്തും വരെയുള്ള ബുദ്ധിമുട്ടുള്ള പണി എനിക്ക് അറിയില്ല.

അമ്മുമ്മ ഉണ്ടാക്കിയ ഇഡ്ഡലി കഴിച്ചട്ടു കുറെ ആയി. കല്യാണം കഴിഞ്ഞ ശേഷം പല കാരണങ്ങൾ കൊണ്ടും അമ്മുമ്മേടെ കൂടെ നിൽക്കാൻ പറ്റിയിട്ടില്ല. ഒട്ടും പ്രതീക്ഷിക്കാതെ വന്ന ദൂരം. എങ്കിലും കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോളും  എടുത്തു വെച്ച മാതൃഭൂമി വാരാന്ത്യ പതിപ്പിന്റെ പേജ് കാണിച്ചു റഷ്യൻ രാജ കുടുംബത്തിന്റെ കഥ എനിക്ക് പറഞ്ഞു തന്നു.
ആദ്യമായി ഞാൻ വായിച്ച നോവൽ അന്നാ കരിനീന ആണ്. അത് അമ്മുമ്മ പറഞ്ഞട്ടു ഞാൻ അടുത്ത വീട്ടിൽ നിന്നും കടം മേടിച്ചു കൊണ്ടുവന്നതായിരുന്നു. വായിച്ചു വെച്ച പുസ്തകങ്ങളിൽ എല്ലാം നല്ലതെന്നു തോന്നുന്നത് കാണിച്ചു തന്നും വായിച്ചു മറന്നവയിലെയും കേട്ടു കേൾവിയിലെയും കഥകൾ പറഞ്ഞു എന്നെ കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തി.

ആൺകുട്ടികളെ ആയിരുന്നു അമൂമ്മക്കു കൂടുതൽ ഇഷ്ടം എന്ന് എപ്പോളും പറയും പക്ഷെ ഒരു ആണിന്റെ മുൻപിലും തോൽക്കണ്ട കാര്യം ഒരു പെണ്ണിന് ഇല്ല എന്ന് പഠിപ്പിച്ചാണ് എന്നെ വളർത്തിയത്.

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടില്ലേ  എന്ന് തുടങ്ങുന്ന പാട്ടാണ് അമ്മുമ്മേടെ favourite. ഞാൻ ഒരിക്കലും സമ്മതിച്ചില്ലെങ്കിലും എന്റെയും.
ജീവിതത്തിനു ഇന്നും എന്നും കൂട്ടമായി കുറച്ചു വാക്കുകളും ഓർമകളും. '

അമ്മ വിളിച്ചിരുന്നു, അമ്മുമ്മക്ക് തീരെ വയ്യാന്നു പറഞ്ഞു. ഉള്ളെങ്ങോ പിടയുന്നു. ഓടി ചെല്ലാൻ തോന്നുന്നു അമ്മുമ്മേടെ കൂടെ ഇരുന്നു കഥ പറയാൻ തോനുന്നു. ജീവിതം ഒരു പാട് ദൂരം കൊണ്ട് പോയിരിക്കുന്നു.

 ഇന്ന് കഷ്ടപ്പെട്ട് ഇഡ്ഢലി ഉണ്ടാക്കി കൊടുക്കുമ്പോൾ എന്റെ മോൻ വേണ്ടാ എന്ന് പറയുമ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ വീഴ്ത്തി ഞാനും പറഞു പോയി പൂ  പോലുള്ള ഇഡ്ഢലി ആണ് മോനെ ഒന്ന് കഴിച്ചു നോക്കു.