Monday, July 23, 2018

ജീവിത ഋതുക്കൾ



ജീവിതം മുഴുവന്‍ ഒരു കവിതയായി 
ഒതുക്കാന്‍ കഴിഞ്ഞിരുന്നെങ്ങില്‍...
ഋതു ഭേദങ്ങളിൽ തീര്‍ത്തൊരു മനോഹര 
കാവ്യം ആകുമായിരുന്നു എന്റെ ജീവിതം
എനിക്കായി രചിക്കപ്പെട്ട കാവ്യമേ 
ഞാന്‍ എന്റെ വികാരങ്ങളിലൂടെ 
നിന്നോട് നീതി പുലര്‍ത്തിയോ?
ഇനിയും ഋതു മാറി വരണ്ട വേനല്‍ വരുമോ? 
കണ്ണുനീര്‍ ചാലുകളാൽ മാത്രം ജീവന്‍ 
നിലനിര്‍ത്താന്‍ പോരുന്ന അതെ വേനല്‍??
ഭയമല്ല രചയിതാവെ,  നീ അറിയുക - ഞാന്‍ പരിചിത..
എന്റെ വര്‍ഷങ്ങള്‍ എനിക്കായി കാത്തു വെച്ച 
നിനക്കെന്റെ  നൂറു നൂറു നന്ദി..
ഇനിയും വേനലുകളുടെ അവസാനം 
കുളിര്‍ മാരി പെയ്യിക്കാന്‍ മറക്കരുതേ എന്ന്  അപേക്ഷ  
എനിക്കായി മാത്രം ഒരു വേനല്‍ പിറക്കുമെങ്കില്‍ 
ഇനിയും ഉരുകാന്‍ ഞാന്‍ തയ്യാര്‍ 
സ്വന്തമെന്ന സുഖം, ജീവിതം എന്ന കാവ്യം, 
എല്ലാം പഠിക്കുവാന്‍ ഞാന്‍ ഇനിയും തയ്യാര്‍ ...

Saturday, June 30, 2018

മഞ്ഞ മന്താരം




ഒരു പനി  കഴിഞ്ഞു എണീറ്റു ക്ഷീണത്തോടെ ഉമ്മറത്ത് വന്നു ഇരുന്നതായിരുന്നു. തീരെ വയ്യ തല തൂണിന്മേൽ താങ്ങി അസ്തമയം കണ്ടു. ഓറഞ്ച് നിറമുള്ള സൂര്യൻ ഗുൽമോഹർ മരങ്ങൾക്കിടയിൽ മറയുന്ന കാഴ്ച. ഞാനും അസ്തമയവും പ്രകൃതിയും എല്ലാം ഒന്നാണെന്ന് തോന്നുന്ന ചില നിമിഷങ്ങൾ. യാത്ര പറഞ്ഞു പോകുന്ന പൊൻ കിരണങ്ങൾ മുറ്റത്തെ മഞ്ഞ മന്ദാര ചെടിയ്ക്കുള്ളിലൂടെ എന്നെയും ഒളിഞ്ഞു നോക്കി. സന്ധ്യ ആയാൽ മന്താരത്തിന്റെ പൂക്കളെല്ലാം കൂമ്പി നില്കും. വീണ്ടും ഒരു പുലരിയിലേക്കു ഉണരാൻ വേണ്ടി. അന്നും അതെ കാഴ്ച തന്നെ കണ്ടു. അതിനിടയിൽ ഒരു നിറം മാറ്റം. അടുത്ത് ചെന്ന് നോക്കിയപ്പോൾ നെഞ്ചോന്നു പിടഞ്ഞു, ഒരു കൊമ്പു ഉണങ്ങി നില്കുന്നു.
ഓർമ വെച്ച നാൾ മുതൽ കാണുന്നതാണ് സ്വർണ വർണത്തിൽ നിറയെ പൂക്കളോടു കൂടി എന്നും വരവേൽക്കുന്ന മന്ദാര ചെടി. കണ്ണ് പറ്റാതിരിക്കാൻ ഈശ്വരൻ തന്നെ കുത്തിയ മറുകുണ്ട് ഒരു ഇതളിൽ.
കഞ്ഞി വെച്ച് കളിച്ച കാലത്തു ഇതിന്റെ ഇലയും കായും പൂവും ഒക്കെ പല നിറത്തിലുള്ള വിഭവങ്ങളായി നിരന്നിട്ടുണ്ട്. ഒറ്റയ്ക്ക് തള്ളിനീക്കിയ ബാല്യത്തിൽ കാറ്റിൽ കിലുങ്ങി എന്നോട് കുശലം ചോദിച്ച കൂട്ടുകാരി. മഴയിൽ നനഞ്ഞു വശ്യമായി ചിരിച്ചു മഴയെ പ്രണയിക്കാൻ പഠിപ്പിച്ച സുന്ദരി.
ഉണങ്ങിയ ആ കൊമ്പു എന്നോടുള്ള യാത്ര മൊഴി കാതിൽ പാടിയോ ?
വിളക്കു വെച്ച് അമ്മുമ്മ വിളിച്ചു " സന്ധ്യ നേരത്തു മുറ്റത്തു നിക്കണ്ട അകത്തേക്കു കയറു വല്ല ഇഴ ജന്തുക്കളും ഉണ്ടാകും ". കൂമ്പിയ ഒരു പൂവും കൊണ്ട് അകത്തേക്കു നടന്നു. പനിയുടെ ആണെന്ന് തോനുന്നു നല്ല ക്ഷീണം കയ്യും കാലും കുഴയുന്നു. നേരെ കട്ടിലിലേക്ക് വീണു.
ഒരാഴ്ച കഴിഞ്ഞു സ്കൂൾ വിട്ടു വന്ന ഒരു വൈകുന്നേരം ഉമ്മറത്ത് വെളിച്ചം ഒന്ന് കൂടിയ പോലെ. "ആ മന്ദാരം ഉണങ്ങി നിന്നതു അങ്ങ് വെട്ടി" അമ്മൂമ്മ എന്റെ ചോദ്യത്തിനു മുൻപേ മറുപടി തന്നു. ഓരോരോ കൊമ്പുകളായി ഒരു ആഴ്ച കൊണ്ട് ഏതാണ്ട് മുഴുവനായി ഉണങ്ങിയിരുന്നു . എന്നാലും വെട്ടി നിലത്തു കിടക്കണ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു വന്നു. "സാരമില്ല എത്ര കുരുക്കളാ വീണേക്കണേ ചിലപ്പോൾ കമ്പുമ്മേ തന്നെ പൊടിച്ചു വരും."
പിന്നീട് പൊടിച്ചു വന്നില്ല. അതിന്റെ ഒഴിവു നികന്നതും ഇല്ല. കാലം കുറെ മുന്നോട്ടു പോയി. മഞ്ഞ മന്ദാരത്തിനെ പിന്നീട് എവിടെയും ഞാൻ കണ്ടട്ടില്ല.

 രണ്ടാമത്തെ ഗർഭം ആയി ഇരിക്കുമ്പോൾ ആണ് തറവാട് വിറ്റത്. എനിക്കായി ഒരു യാത്ര മൊഴി പോലും ബാക്കി ആയില്ല. ജനിച്ചു വളർന്ന അകത്തളങ്ങൾ മനസ്സിൽ മാത്രമേ ഉണ്ടാകു എന്ന് അറിഞ്ഞ നിമിഷം എല്ലാം കണ്ണടച്ച് ഒന്ന് കാണാൻ ശ്രമിച്ചു. അമ്മൂമ്മയും ഞാനും കഥ പറഞ്ഞിരുന്ന അടുക്കള മുതൽ സന്ധ്യ നാമങ്ങൾ പഠിപ്പിച്ചു തന്ന തളം വരെ. അന്ന് ഞാൻ വീണ്ടും കണ്ടു ഉമ്മറത്ത് പൂത്തു നിൽക്കുന്ന മഞ്ഞ മന്ദാരത്തെ. ഒരു കണ്ണുനീർ തുള്ളി ആയി പോലും ഓർമ്മകൾ എന്നെ വിട്ടു പോകാതിരിക്കാൻ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
പിന്നീടുള്ള ക്രിസ്മസ് കാലത്താണ് മോള് ജനിച്ചത്. ഒറ്റ കുട്ടിയായി വളർന്ന എനിക്ക് ഏറെ ആഗ്രഹിച്ചു കിട്ടിയ പെൺ  കൂട്ട്.  ആദ്യമായി അവളെ കണ്ട മാത്രയിൽ അവളുടെ കയ്യിലെ മറുക് എന്നോട് സ്വകാര്യം പറഞ്ഞു "പഴയ തറവാട്ടിലെ പൂത്തുലഞ്ഞ മന്ദാരത്തിൽ നിന്നും ഒരു ഇതൾ അടർന്നു എന്റെ മടിയിൽ വീണിരിക്കുന്നു. എന്റെ ആമി."

Thursday, March 1, 2018

സ്വപ്നം





ഉറക്കത്തിൽ എപ്പോളോ കണ്ണ് തുറന്നു. ചുറ്റും കൂരിരുട്ടാണ്.
പുറത്തു പെയ്യുന്ന മഴയുടെ ശബ്ദം കേൾക്കാം. എന്തോ ഉള്ളിലൊരു ഭയം പോലെ. എന്തോ ദുസ്വപ്നം കണ്ടു ഉണർന്നതാണ്. അമ്മുമ്മയുടെ കൂർക്കം വലി, തളത്തിലെ  സീറോ ബൾബിന്റെ വെളിച്ചത്തിൽ കാണുന്ന ഗുരുവായൂരപ്പൻറേം പാറമേക്കാവിലമ്മയുടെയും ചില്ലിട്ട ഫോട്ടോ,  ഇതൊന്നും ഇല്ലല്ലോ. എന്ത് പറ്റി  ? അമ്മുമ്മ എവടെ പോയി ? കറന്റ് പോയോ ?

കൈ നീട്ടി നിലം തൊടാൻ നോക്കീട്ടു പറ്റുന്നില്ലല്ലോ.. ഞാൻ അമ്മുമ്മേടെ കട്ടിലിന്റെ താഴെ കിടക്ക വിരിച്ചല്ലേ കെടന്നേ  ?
ഇതെവിടെ ആണ് ഈശ്വരാ .. ആകെ വിയർക്കുന്നു.. എന്തോ കൈ  വിട്ടു പോയ പോലെ 'അമ്മയും അച്ഛനും മുകളിലത്തെ മുറിയിൽ ഉണ്ടാവില്ലേ... ഉറക്കെ വിളിച്ചു  നോക്കിയാലോ...

ദൂരെ എവിടെയോ ഒരു കുട്ടിയുടെ കരച്ചിൽ കേൾക്കുന്നു. അടുത്ത വീട്ടിലൊന്നും കുട്ടി ഇല്ലല്ലോ. ഇതേതാ ഈ കുട്ടി. മഴ മാറിയോ? പുതു മണ്ണിന്റെ മണം  പോയല്ലോ കുട്ടി കരച്ചിൽ നിറുത്തിയിട്ടില്ല. എന്റെ അടുത്തുന്നാണല്ലോ..

മഞ്ജു മഞ്ജു എണീയ്ക്ക് മോളു കരയുന്നു .
നീ എന്താ വല്ല ദുസ്വപ്നോം കണ്ടോ ?
കുട്ടിയെ എടുക്കു.

മോളെ എടുത്തു പാല് കൊടുക്കുമ്പോൾ ആണ് മറുപടി പറഞ്ഞത്.
ദുസ്വപ്നം അല്ല. എന്തോ കൈ വിട്ടു പോയ ഒരു കാലവും അതിന്റെ  സംരക്ഷണവും സ്വപ്നത്തിൽ വന്നു.

മരുഭൂമിയിലെ രാത്രി മഴ ഓര്മിപ്പിച്ചതാകാം. 

Tuesday, November 7, 2017

വെളിച്ചപ്പാട്

ആദ്യത്തെ ജോലി ആയി വന്നതാണ് ഈ നഗരത്തിൽ..  ഈ  ലോകത്തു ഇത്രയധികം ആൾക്കാറുണ്ടോ  എന്ന് തോന്നിപ്പിച്ച റോഡുകൾ . മനുഷ്യന്റെ വിയർപ്പിന്റെയും  അതിനെ മറയ്ക്കാൻ വേണ്ടി വാരി പൂശിയ സുഗന്ധ ദ്രവ്യങ്ങളുടെയും മടുപ്പിക്കുന്ന മണം  . ഉന്തിയും  തള്ളിയും  അറിയാവുന്ന  തമിഴും കൊണ്ട് തപ്പി ബസ് കണ്ടു പിടിച്ചു. കിട്ടിയ സീറ്റിൽ  ചാടി കേറി ഇരുന്നു. വെയിലടിച്ചു കരിഞ്ഞു പോകുന്ന പോലെ. 

ബസ്സിനു  അകത്തു കൈ കൊട്ടും പാട്ടും ആയി ഹിജ്റ കൽ കയറിയിട്ടുണ്ട് . കോയമ്പേടു സ്റ്റാൻഡ്  എത്തണ വരെ സഹിക്കണം. തല വേദനിയ്ക്കുന്നു. മടുത്തു ഈ അലച്ചിൽ . ഒന്നുകിൽ ഒരു വണ്ടി മേടിയ്ക്കണം അല്ലേൽ വേറെ ജോലി നോക്കണം. 

കോയമ്പേടു ഇറങ്ങി വീട്ടിലേക്കു നടന്നു. പോണ വഴിക്കു ഹിജ്റകൾ  പിടികൂടി. കാശ് ചോദിച്ചു. കയ്യിൽ ഒന്നുമില്ല താനും. അവര് വിടണ  ലക്ഷണമില്ല. പിന്നാലെ തന്നെ നടപ്പുണ്ട്. 

ഉച്ച ഉണ് കഴിക്കാൻ ഉള്ള ടി സ്റ്റാളിൽ കേറി ഇരുന്നു. പിന്നാലെ അവരും ഉണ്ട്. ക്രെഡിറ്റ് കാർഡ് ഉണാണ് . തിങ്കളാഴ്ച ശമ്പളം കിട്ടും അത് വരെ ഇതെന്നെ ശരണം.

 "പൈസയില്ലാമേ എപ്പടി തമ്പി ശാപിട്ട മുടിയും ?" ഹിജ്റ കളുടെ കൂട്ടത്തിലെ നേതാവിന്റെ ആണ് ചോദ്യം. 

"നിങ്ങളും വന്തിടുങ്ങേ  ശാപ്പിട്ടു പോലാം ".  ആറിയാവുന്ന തമിഴഇൽ  അവരേം ഉണ്ണാൻ  ക്ഷണിച്ചു.

ക്രെഡിറ്റ് കാർഡ് കൊടുത്തു 5  ഊണിനു  സീറ്റാക്കി. അവരുടെ കൂടെ കേറി ഇരുന്നു. ശാന്തി സംഘത്തിലെ ഒരാൾ സ്വയം പരിചയപ്പെടുത്തി. മനോജ് ഞാനും പേര് പറഞ്ഞു. 

ഞങ്ങളെ മനുഷ്യന്മാരായി കാണുന്നവർ ഇവടെ കുറവാണു. ഒരു നേരത്തെ ഭക്ഷണം ഞങ്ങൾക്കും വേണമെന്ന് അധികം ആരും ഓർക്കാറില്ല. 

മനോജ് ഒരു നിമിഷം തന്റെ കുട്ടികാലത്തേക്കു പോയി,

ചെണ്ടമേളം മുറുകുന്നതോണോടൊപ്പം ചടുലമാകുന്ന കാൽ താളം ചിലമ്പിന്റെ കിലുക്കം ചുവന്ന പട്ടുടുത്തു ദേവിയെ ആവാഹിച്ച വെളിച്ചപ്പാട്. 

"പേടിയാവുന്നു അമ്മുമ്മേ". "പേടിക്കാനൊന്നുമില്ല . ദേവിയല്ലേ. ദേവി നമ്മളെ കാണാൻ വേരുന്നതാണ് . ദേവി അമ്മയാണ് സംരക്ഷകരെയാണ്. "

കോണി പടിയിലെ അഴികൾക്കുള്ളിലൂടെ കണ്ട രൂപം. 

ചായക്കടേല് വട  മേടിക്കാൻ പോയപ്പോൾ  അവിടെ ഇരുന്നു ചായ കുടിക്കുന്നു. അത് ഒരു ആണല്ലേ. ആണ് എങ്ങനെയാ ദേവി ആകുന്നെ ദേവി പെണ്ണല്ലേ ? 

വീട്ടിൽ വന്നു അമ്മുമ്മയോട്  ചോദിച്ചു. 

"വെളിച്ചപ്പാട് ആനാണല്ലോ ഷർട്ട് ഉം മുണ്ടും ഇട്ടു ചായക്കടേല് കണ്ടല്ലോ?". "വെളിച്ചപ്പാട് ദേവിയെ ആവാഹിക്കുന്നതാണ് മോനെ  അല്ലാണ്ട് വെളിച്ചപാട് പെണ്ണല്ല." 

"അങ്ങനെ ആണിന് പെണ്ണാവാൻ പറ്റോ?"

ആണും പെണ്ണും ഒക്കെ ഒന്നെന്നെ മോനെ . ആണ് ഒരു പെണ്ണിന്റെ വാത്സല്യം  അറിയുമ്പോൾ അവൻ പെണ്ണും പെണ്ണ് ഒരു ആണിന്റെ ധൈര്യം കാണിക്കുമ്പോൾ അവൾ ആണും ആകും. അത്രേള്ളൂ. 

7  വയസുകാരന്  ലോക സമത്വവും തത്വമസിയും എല്ലാം ഒന്നിച്ചു ഒറ്റവാചകത്തിൽ മനസിലാക്കി തന്ന നിമിഷം. 

പിന്നീട് ജീവിതം പല തിരിവുകളിൽ ആയി പലതും കാണിച്ചു തന്നു. എങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ പാഠം മനസ്സിൽ നിന്ന് പോയില്ല. 

നിങ്ങേ സാപിടുങ്ങേ... എന്ന് പറഞ്ഞു ശാന്തി എന്ന മനുഷ്യനെ നോക്കി ചിരിക്കാൻ മാത്രേ കഴിഞ്ഞുള്ളു. അവിടെ അവനോ അവളോ എന്നൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല,. 

നിറഞ്ഞ വയറിന്റെ പുഞ്ചിരി കണ്ടപ്പോൾ വെയിലിന്റെ ചൂടൊന്നു കുറഞ്ഞ പോലെ. അയാൾ ഇറങ്ങി നടന്നു വീണ്ടും. അവർ കൊട്ടും  പാട്ടുമായി വേറെ ആർക്കോ പിറകെയും..

Saturday, July 22, 2017

പുസ്തകം വായിച്ചു വളരാൻ

വായന അറിവായിരുന്നു സ്വപ്‌നങ്ങൾ കാണാനുള്ള പ്രചോദനമായിരുന്നു. ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ അതിനുള്ള പങ്കു വളരെ വലുതായിരുന്നു. വായിച്ചു വളരുന്ന തലമുറ ഒരു  ജനതയുടെ മുതല്കൂട്ടായിരുന്നു.
ഓരോ വ്യക്തിയുടെയും ചിന്തകളെ നട്ടു നനച്ചു വളർത്തിയിരുന്നത് അവൻ വായിച്ചിരുന്ന പുസ്തകങ്ങളായിരുന്നു. നല്ലതു ചിന്തിച്ചിരുന്ന, നല്ലതു പ്രവർത്തിച്ചിരുന്ന നല്ലതു എഴുതിയിരുന്ന ഒരു കൂട്ടം മഹദ് വ്യക്തികൾ ഈ സമൂഹത്തെ കൈ പിടിച്ചു നയിച്ചിരുന്നു. അവരെയും അവരുടെ പ്രവർത്തികളെയും നമ്മൾ വായനയിലൂടെ ആണ് അറിഞ്ഞിരുന്നത്.

ഇന്ന് അറിവിന്റെ മാധ്യമമായി ഇന്റർനെറ്റ് മാറിയിരിക്കുന്നു. സാഹിത്യം ആര്ഭാടമായിരിക്കുന്നു. ഇനിയുള്ള തലമുറയ്ക്ക് സങ്കല്പങ്ങളുടെയും സ്വപ്നങ്ങളുടെയും ഭംഗി കൈമോശം വരും എന്ന് തോനുന്നു. ചെറിയ വാചകങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ അവർ അറിയുന്നു. പരിമിതമല്ലാത്ത അറിവിനെ ശെരിയും തെറ്റും തിരിച്ചറിയുന്നതിനു മുൻപേ അവരുടെ കയ്യിലേക്ക് വഹച്ചു കൊടുക്കുന്നു. ഇതിന്റെ അനന്തര ഫലമെന്നോണം ഗഹനമല്ലാത്ത വ്യക്തത കുറഞ്ഞ ഒരു കൂട്ടം ചിന്തകൾ ആണ് ഇന്ന് നമ്മുടെ കുട്ടികളുടെ ഉള്ളിൽ.  ഒരു വിഷയത്തെ പറ്റി ഒരു പുസ്തകം വായിക്കുമ്പോൾ കിട്ടുന്ന അറിവിൽ നിന്ന് ഒരു വിഷയത്തെ പറ്റി  വികിപീഡിയ യിലെ ഒരു പേജ് പറയുന്ന അറിവിലേക്ക് അവരുടെ ലോകം ചുരുക്കപ്പെട്ടിരിക്കുന്നു.

വായിച്ചു വളരുക എന്നത് തിരുത്താനുള്ള സമയമായിരിക്കുന്നു. ഇനി പുസ്തകങ്ങൾ വായിച്ചു വളരാൻ തന്നെ പറയേണ്ടിയിരിക്കുന്നു.


Thursday, July 13, 2017

പൂവ് പോലുള്ള ഇഡ്ഡലി



ഞങ്ങളുടെ വീട്ടിൽ മിക്കവാറും ഉള്ള പലഹാരം ഇഡ്ഡലി ആണ്. സ്കൂളിൽ പോകാൻ തയ്യാറായി വരുമ്പോൾ തന്നെ ഇഡ്ഡലി യുടെ മണം വരും. എനിക്ക് ഇഡ്ഡലി തീരെ താല്പര്യം ഇല്ല. ഭക്ഷണം അത്ര നിര്ബന്ധവും അല്ല. എനിക്ക് വേണ്ട എന്ന് ഒറ്റ വാക്കിൽ പറഞ്ഞു പോകുന്ന എന്നെ തിരിച്ചു വിളിക്കാൻ അമ്മുമ്മ പറഞ്ഞിരുന്ന വാക്കാണ് പൂ പോലുള്ള ഇഡ്ഡലി ആണ് നീ ഒന്ന് കഴിച്ചു നോക്ക്.. ആ വാക്കു തട്ടാൻ മനസ്സ് വരാറില്ല. എനിക്ക് ചട്ട്ണി വിളമ്പി അമ്മുമ്മ പിന്നേം ചോദിക്കും ഇല്ലേ ?? പൂവ് പോലെ ഇല്ലേ ?

അന്ന് ഇഡ്ഢലി യുടെ പിന്നിലെ മാവ് അരയ്ക്കൽ മുതൽ അടുപ്പിലെത്തും വരെയുള്ള ബുദ്ധിമുട്ടുള്ള പണി എനിക്ക് അറിയില്ല.

അമ്മുമ്മ ഉണ്ടാക്കിയ ഇഡ്ഡലി കഴിച്ചട്ടു കുറെ ആയി. കല്യാണം കഴിഞ്ഞ ശേഷം പല കാരണങ്ങൾ കൊണ്ടും അമ്മുമ്മേടെ കൂടെ നിൽക്കാൻ പറ്റിയിട്ടില്ല. ഒട്ടും പ്രതീക്ഷിക്കാതെ വന്ന ദൂരം. എങ്കിലും കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോളും  എടുത്തു വെച്ച മാതൃഭൂമി വാരാന്ത്യ പതിപ്പിന്റെ പേജ് കാണിച്ചു റഷ്യൻ രാജ കുടുംബത്തിന്റെ കഥ എനിക്ക് പറഞ്ഞു തന്നു.
ആദ്യമായി ഞാൻ വായിച്ച നോവൽ അന്നാ കരിനീന ആണ്. അത് അമ്മുമ്മ പറഞ്ഞട്ടു ഞാൻ അടുത്ത വീട്ടിൽ നിന്നും കടം മേടിച്ചു കൊണ്ടുവന്നതായിരുന്നു. വായിച്ചു വെച്ച പുസ്തകങ്ങളിൽ എല്ലാം നല്ലതെന്നു തോന്നുന്നത് കാണിച്ചു തന്നും വായിച്ചു മറന്നവയിലെയും കേട്ടു കേൾവിയിലെയും കഥകൾ പറഞ്ഞു എന്നെ കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തി.

ആൺകുട്ടികളെ ആയിരുന്നു അമൂമ്മക്കു കൂടുതൽ ഇഷ്ടം എന്ന് എപ്പോളും പറയും പക്ഷെ ഒരു ആണിന്റെ മുൻപിലും തോൽക്കണ്ട കാര്യം ഒരു പെണ്ണിന് ഇല്ല എന്ന് പഠിപ്പിച്ചാണ് എന്നെ വളർത്തിയത്.

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടില്ലേ  എന്ന് തുടങ്ങുന്ന പാട്ടാണ് അമ്മുമ്മേടെ favourite. ഞാൻ ഒരിക്കലും സമ്മതിച്ചില്ലെങ്കിലും എന്റെയും.
ജീവിതത്തിനു ഇന്നും എന്നും കൂട്ടമായി കുറച്ചു വാക്കുകളും ഓർമകളും. '

അമ്മ വിളിച്ചിരുന്നു, അമ്മുമ്മക്ക് തീരെ വയ്യാന്നു പറഞ്ഞു. ഉള്ളെങ്ങോ പിടയുന്നു. ഓടി ചെല്ലാൻ തോന്നുന്നു അമ്മുമ്മേടെ കൂടെ ഇരുന്നു കഥ പറയാൻ തോനുന്നു. ജീവിതം ഒരു പാട് ദൂരം കൊണ്ട് പോയിരിക്കുന്നു.

 ഇന്ന് കഷ്ടപ്പെട്ട് ഇഡ്ഢലി ഉണ്ടാക്കി കൊടുക്കുമ്പോൾ എന്റെ മോൻ വേണ്ടാ എന്ന് പറയുമ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ വീഴ്ത്തി ഞാനും പറഞു പോയി പൂ  പോലുള്ള ഇഡ്ഢലി ആണ് മോനെ ഒന്ന് കഴിച്ചു നോക്കു.



Tuesday, June 20, 2017

ഒരു കുഞു ഓർമ്മ


സ്കൂൾ വിദ്യാർത്ഥിയായ ഞാൻ രാവിലെ സ്കൂൾ ബസ് കാത്തുള്ള നിൽപ്പാണ് വെള്ള യൂണിഫോം ഉം വെള്ള ഷൂസ് ഉം പുത്യേ ബാഗ് ഉം കുടയും ഒക്കെ ഉണ്ട്..രാവിലെ പെയ്തൊഴിഞ്ഞ മഴയുടെ ബാക്കിയായി നനഞ്ഞ മരങ്ങളും പൂക്കളും..

സിമന്റ് ഇട്ട ഒരു കുഞ്ഞു ഇറക്കത്തിൽ ആണ് ഗേറ്റ് യിലേക്ക് നോക്കി ഞാൻ ബസ് കാത്തു  നിക്കുന്നത് പുറകിൽ തണൽ വിരിച്ചു നിൽക്കുന്ന മാവും ഓടിട്ട രണ്ടു നില വീടും ഒക്കെ കാണാനുണ്ട്.  ഏതെങ്കിലും ജനാലകൾക്കുള്ളിൽ നിന്നും എന്നെ കാണുന്ന അമ്മയുടേയോ അച്ഛന്റെയോ അമ്മുമ്മയുടെയോ കണ്ണുകൾ എന്റെ മനസ്സിൽ ഞാൻ കണ്ടു.

ചിരിക്കാനും ചിന്തിക്കാനും മറന്ന എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നമായി  കേറി വന്ന എന്റെ ബാല്യകാലം..
കളഞ്ഞു പോയതിനെ ആസ്വദിക്കാനുള്ള സതോഷത്തിൽ ഞാൻ ആ നനവിനെയും കൗതുകത്തിനെയും ഒരു ദീർഘശ്വാസത്തിൽ  ഉള്ളിലേക്കെടുത്തു.

മതിലിനപ്പുറത്തെ കാട് പിടിച്ച പറമ്പിൽ നിന്നും എന്നെ എത്തി നോക്കി ആ വെള്ള പൂവ് ചിരിച്ചു...

രാവിലത്തെ അലാറമിന്റെ  ശബ്ദത്തിൽ ആ സുന്ദര സ്വപ്നം എന്നെ വിട്ടു പോയി. ചാടി എണിറ്റു രാവിലത്തെ പണികൾ ഒതുക്കി മോനെ റെഡി ആക്കി മോളേം എടുത്തു അവനെ ബസ് കേറ്റാൻ  നിക്കുമ്പോൾ ആണ് പിന്നെ ആ സ്വപ്നം ഓര്മ വന്നത്, കൂടെ ആ വെള്ള പൂവും.

ബസ് സ്റ്റോപ്പിൽ നിന്ന് റോഡിൽ പോകുന്ന കാറുകൾ  കാണുന്ന മോനേയും മഴയെ മണത്തു കാറ്റു കൊണ്ട് കിളികളെ കണ്ട എന്റെ ബാല്യവും താരതമ്യം ചെയ്തു ആ വെള്ള പൂവിനെ ഓർത്തു നിന്നു.

മോനെ വിട്ടു വീട്ടിൽ കേറി അമ്മെ വിളിച്ചു

ഞാൻ : " അമ്മ ഞാനിന്നു നമ്മുടെ പഴേ വീട് സ്വപ്നം കണ്ടു. ആ വീട് ഇപ്പോളും ഉണ്ടാകുമോ ?"
'അമ്മ:  " അറിയില്ല മേടിച്ചോരു പൊളിച്ചു കാണണം പഴേതല്ലേ അധികം നിക്കില്ല "
ഞാൻ : " അമ്മെ ആ സിമെന്റിന്റെ  അടുത്ത് മതിലിന്റെ അപ്പുറത്തു       ഉണ്ടായി നിന്നിരുന്ന വെള്ള പൂവിന്റെ പേരെന്താ ?
'അമ്മ : "ഏതു വെള്ള പൂവ് ? എനിക്ക് ഓർമയില്ല "

എങ്കിലും മലയാളിക്ക് അറിയാവുന്ന എല്ലാ വെള്ള പൂവുകളുടെയും പേര് പറഞ്ഞു 'അമ്മ എന്നെ സഹായിച്ചു. പക്ഷെ കിട്ടിയില്ല.

ഞാൻ എല്ലാം അറിയുന്ന നമ്മുടെ ഗൂഗിൾ അമ്മാവനെ ശരണം പ്രാപിച്ചു പല തരാം കോമ്പിനേഷൻ ഇത് വൈറ്റ് ആൻഡ് റെഡ് ഫ്ലവർ സീൻ ഇൻ കേരളം തപ്പി നോക്കി
ഒരു രക്ഷെമ ഇല്ല. ഗൂഗിൾ ഇന് പോലും ആ ചിത്രം എനിക്ക് തിരിച്ചു തീരാൻ കഴിഞ്ഞില്ല.
ആകെ സങ്കടമായി എന്റെ ബാല്യത്തിന്റെതെന്നു പറയാൻ ഇപ്പോ കുറച്ചു ഓർമ്മകൾ മാത്രമേ ഉള്ളു അതിൽ നിന്ന് ഒരു കഷ്ണം വീണു പോയ പോലെ തോന്നി.
ഈ മരുഭൂമിയിൽ അറിയാവുന്ന മലയാളികളോടൊക്കെ ചോദിച്ചു നോക്കി കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ ആ ചുവന്ന തണ്ടുള്ള വെള്ള പൂവിനെ  എന്നൊക്കെ ആർക്കും അറിയുന്നില്ല.

വൈകുന്നേരം 'അമ്മ ആദ്യേ വിളിച്ചു

'അമ്മ : "എന്താ ഒരു  സങ്കടം ?"
ഞാൻ : "ഒന്നൂല്യ അമ്മെ ആ വീടൊക്കെ ഓർത്തപ്പോൾ ഒരു വെഷമം"
'അമ്മ " ആ പൂവ് ഞാൻ ആലോചിച്ചു ചണ  ആണോ?"
 eurekkaaaa!!!!!
 ആ അതന്നെ അതന്നെ

വീണ്ടും ഗൂഗിൾ  അടിച്ചു

കിട്ടിപ്പോയി ആ സുന്ദരി പൂവിന്റെ ഫോട്ടോ, മൂപ്പർക്ക് വേറെ കിടിലൻ പേരൊക്കെ ഉണ്ട്. എങ്കിലും അതെടുത്തു ഫോണിന്റെ  വോൾപേപ്പർ  അക്കിപ്പോ ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തോക്കെയോ കയ്യിലൊതുക്കിയ പോലെ ഒരു സുഖം...